ചാവക്കാട്: യുവതി ആത്മഹത്യചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും തടവും പിഴയും ശിക്ഷ. ചേറ്റുവ ചാന്ദ്വീട്ടിൽ ബഷീറിന്റെ മകൾ സജന (30)ഗുരുവായൂർ ഇരിങ്ങപുറത്തുള്ള ഭർതൃഗൃഹത്തിൽ ആത്മഹത്യചെയ്ത കേസിലാണ് ഭർത്താവിനും ഉമ്മയ്ക്കും തടവും പിഴയും.
സജനയുടെ ഭർത്താവ് ഇരിങ്ങപ്പുറം കറുപ്പംവീട്ടിൽ റഷീദി(40)നെയും മാതാവായ ബീവി (86)യെയുമാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. റഷീദിന് മൂന്നുവർഷം കഠിനതടവും ഇരുപത്തയ്യായിരം രൂപ പിഴയും പ്രായം കണക്കിലെടുത്ത് ഭർതൃമാതാവ് ബീവിക്ക് 20 ദിവസത്തെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
ഭർത്താവിൽനിന്നും ഭർതൃമാതാവിൽനിന്നും കടുത്ത പീഡനങ്ങൾ സജ്നയ്ക്ക് ഏൽക്കേണ്ടി വന്നിരുന്നതായി കോടതി കണ്ടെത്തി. 2018 ഡിസംബർ 15നാണ് സജ്ന ഇരിങ്ങാപ്പുറത്തുള്ള ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ചത്. മരിക്കുമ്പോൾ ഇവർക്ക് രണ്ടു ചെറിയ കുട്ടികൾ ഉണ്ട്.
വിവാഹസമ്മാനമായി സജ്നയ്ക്ക് നൽകിയ 15 പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷം രൂപയും റഷീദ് ചെലവഴിച്ചു. റഷീദ് മദ്യപിച്ചുവന്ന് സജനയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. സൗന്ദര്യംപോരെന്നും വീട്ടുപണി അറിയില്ലെന്നും ഭക്ഷണം കുറച്ചുകഴിച്ചാൽ മതിയെന്നും ഭർതൃമാതാവ് ബീവി നിരന്തരം സജനയോട് പറയുമായിരുന്നു. ഇക്കാര്യമെല്ലാം ഒരു നോട്ട് ബുക്കിൽ എഴുതിവച്ച് സജന തൂങ്ങിമരിച്ചു.
ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർമാരായിരുന്ന ഇ. ബാലകൃഷ്ണൻ, കെ.എ. ഫക്രുദീൻ എന്നിവർ അന്വേഷണംനടത്തി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.